Monday, May 16, 2011

ചരിത്രത്തിലേക്ക് ഒരു ട്രാഫിക്ക്

കെ കെ ജയേഷ്

എല്ലാം നശിച്ചെന്ന് കരുതുമ്പോഴും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പിന്നെയും മൊട്ടിടും. ദുര്‍ബല ദൃശ്യഭാഷകള്‍ നല്‍കിയ മരവിപ്പില്‍ മനംമടുത്ത് നില്‍ക്കുമ്പോഴിതാ സെല്ലുലോയ്ഡില്‍ പുതിയ വസന്തം വിരിയുന്നു. അതെ രാജേഷ് പിള്ള എന്ന സംവിധായകന്‍ ഒരുക്കിയ 'ട്രാഫിക്ക്' എന്ന സിനിമ എല്ലാ അര്‍ത്ഥത്തിലും മലയാളത്തിന് സമ്മാനിക്കുന്നത് പുതുമയുടെ പുതിയ വസന്തകാലമാണ്. രണ്ടായിരത്തി പതിനൊന്നിന്റെ തുടക്കം മലയാള സിനിമയ്ക്ക് ശുഭകരമാണ് എന്ന് ഈ സിനിമ വ്യക്തമാക്കുന്നു.
സൂപ്പര്‍താരങ്ങളുടെ ഇടിമുഴക്കങ്ങളില്ലാതെ, മൂന്നാം കിട ഡപ്പാം കൂത്തുകളുടെയും ദുര്‍ബല കോമഡികളുടെയും പ്രളയങ്ങളില്ലാതെ ഒരു സിനിമ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു എന്നത് സന്തോഷകരമാണ്. പാണ്ടിപ്പടങ്ങളെന്ന് കളിയാക്കി വിളിക്കുന്ന തമിഴ് സിനിമാ ലോകത്തുപോലും ജീവിതത്തിന്റെ ആഴക്കാഴ്ചകള്‍ മുന്‍കൈ നേടുമ്പോള്‍ മലയാളത്തെ ഓര്‍ത്ത് വേദന തോന്നിയിരുന്നു. തീര്‍ത്തും ദുര്‍ബലമായ കാര്യസ്ഥന്‍മാരും പോക്കിരിരാജകളും മാത്രമാണല്ലോ ഇവിടെ സൂപ്പര്‍ഹിറ്റാവുന്നത് എന്നോര്‍ക്കുമ്പോള്‍ ആ വേദന വര്‍ദ്ധിക്കും. ആ വേദനകള്‍ക്കിടയില്‍ ഒത്തിരി ആശ്വാസമാണ് ട്രാഫിക്ക് സമ്മാനിക്കുന്നത്.
അനാവശ്യമായ ബഹളങ്ങളോ രംഗങ്ങളോ സൃഷ്ടിക്കാതെ തികച്ചും ഏകാഗ്രതയോടെ കഥ പറയുകയാണ് ട്രാഫിക്ക്. അതുകൊണ്ട് തന്നെ അനവസരത്തില്‍ കയറിവരുന്ന ഗാനങ്ങളോ തമാശകളോ ഇതിലില്ല. ചെറിയ വഴിപിഴക്കലുകള്‍ പോലും ഉണ്ടാവരുതെന്ന് നിര്‍ബന്ധമുള്ള സംവിധായകനെ സിനിമയിലുടനീളം കാണാം. അതിനാല്‍ വെറും രണ്ട് മണിക്കൂറില്‍ കഥ തീരുന്നു. പക്ഷെ ഈ രണ്ട് മണിക്കൂറും പ്രേക്ഷകനെ സിനിമയില്‍ മാത്രം തളച്ചിടാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കും സാധിക്കുകയും ചെയ്യുന്നു.
എല്ലാ അര്‍ത്ഥത്തിലും മികച്ച ഒരു സിനിമ എന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു അദ്ഭുതമാണ്. ട്രാഫിക്ക് ഇത്തരത്തില്‍ ഒരു അദ്ഭുതം തന്നെയാണെന്ന് ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും തോന്നും. അത്രയധികം വശീകരണ ശക്തിയാണ് ഈ സിനിമയ്ക്കുള്ളത്.
മലയാള സിനിമകള്‍ അടുത്തിടെ തന്ന കാഴ്ചയുടെ ശീലം വെച്ച് കുറേ പ്രതീക്ഷകളുമായാണ് ട്രാഫിക്ക് കാണാന്‍ പോയത്. ശ്രീനിവാസന്‍ ഉള്ളതുകൊണ്ട് കുറേ കോമഡി, കുഞ്ചാക്കോ ബോബന്റെ മികച്ച പ്രണയരംഗങ്ങള്‍, ആസിഫ് അലി പകരുന്ന യുവത്വത്തിന്റെ അടിപൊളി കാഴ്ചവട്ടങ്ങള്‍... പക്ഷെ സിനിമ തുടങ്ങി അഞ്ച് മിനിട്ട് കഴിയുമ്പോഴേക്കും മനസ്സില്‍ നിറച്ച പ്രതീക്ഷകള്‍ക്കപ്പുറത്ത് മറ്റൊരു ദൃശ്യാദ്ഭുതമാണ് ഈ ചിത്രത്തിലുള്ളതെന്ന് വ്യക്തമാവുകയായിരുന്നു. പിന്നീട് വല്ലാത്തൊരു യാത്രയായിരുന്നു. വേദനയും നര്‍മ്മവും സസ്‌പെന്‍സും എല്ലാം നിറഞ്ഞ ഒരുഗ്രന്‍ ത്രില്ലര്‍.
വെറും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ സംഭവിക്കുന്ന കുറേ സംഭവങ്ങളുടെ ത്രസിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരമാണ് ട്രാഫിക്ക്. ഒരു ട്രാഫിക്ക് ഐലന്റില്‍ നടക്കുന്ന ഒരു അപകടം കുറേപ്പേരുടെ ജീവിതത്തെ ഏതെല്ലാം രീതിയില്‍ ബാധിക്കുന്നു എന്നാണ് ഈ സിനിമ പറയുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പലരും ഈ സംഭവത്തോടെ പരസ്പരം ബന്ധപ്പെടുന്നു. തുടര്‍ന്ന് നടക്കുന്നത് ഒരു യാത്രയാണ്.. ജീവിതത്തിന്റെ എല്ലാ ആകസ്മിതകളും സമ്മേളിക്കുന്ന ആ യാത്രയിലാണ് കഥയുടെ ചുരുളുകള്‍ അഴിയുന്നത്. അപകടത്തില്‍ ഒരു മരണം സംഭവിക്കുന്നു. ആ മരണം മറ്റൊരാളുടെ ജീവിതം രക്ഷിക്കാനുള്ള മാര്‍ഗമാവുമെങ്കില്‍ അതിന് തയ്യാറെടുത്ത് രംഗത്തെത്തുന്ന ഒരു കൂട്ടം വ്യക്തികള്‍ നടത്തുന്ന ത്രസിപ്പിക്കുന്ന ജീവിതയാത്രയാണ് ട്രാഫിക്ക്. കഥയുടെ ഓരോ വഴിയിലും ഓരോ നിഗൂഡതകള്‍ വെളിപ്പെടും. എന്നും ഭൂമിയില്‍ പുലരേണ്ട മനുഷ്യനന്മയുടെ പുലരിത്തുടുപ്പില്‍ സിനിമ അവസാനിക്കുമ്പോള്‍ കയ്യടിക്കാതെ ഇറങ്ങിപ്പോരാന്‍ കഴിയും എന്ന് തോന്നുന്നില്ല.
ബോബി- സഞ്ജയ് ടീമിന്റെ തിരക്കഥയാണ് ട്രാഫിക്കിന്റെ ശക്തി. എന്റെ വീട് അപ്പൂന്റെം, നോട്ട്ബുക്ക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഈ കൂട്ടുകെട്ട് മലയാളത്തിന്റെ ഭാവി വാഗ്ദാനമാണെന്ന് ട്രാഫിക്ക് കാട്ടിത്തരുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ദുര്‍ബലമായ ഒരു സിനിമയെടുത്ത് കൈപൊള്ളിയ രാജേഷ് പിള്ളയാണ് ട്രാഫിക്കിന്റെ സംവിധായകന്‍. എന്നാല്‍ ആദ്യ സിനിമ സമ്മാനിച്ച നിരാശകളെ ട്രാഫിക്കിലൂടെ അദ്ദേഹം തകര്‍ത്തെറിയുന്നു. പൂര്‍ണ്ണമായും സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ഒരു ചിത്രമാണ് ട്രാഫിക്ക്. ഏരെ സങ്കിര്‍ണ്ണതകളുള്ള പ്രമേയത്തെ വളരെ കയ്യടക്കത്തോടെ രാജേഷ് ആവിഷ്‌ക്കരിച്ചിരിക്കുന്നു. അഭിനേതാക്കളുടെ കാര്യമാണ് എടുത്ത് പറയേണ്ടത്. നമ്മള്‍ക്ക് മുമ്പേ പരിചയമുള്ള ശ്രീനിവാസനേയോ വിനീത് ശ്രീനിവാസനേയോ കുഞ്ചാക്കോയെയോ റഹ്മാനേയോ ഒന്നും നമുക്ക് ഈ സിനിമയില്‍ കാണാന്‍ കഴിയില്ല. അനൂപ് മേനോന്റെയും ആസിഫ് അലിയുടെയുമെല്ലാം മികച്ച പ്രകടനം ഈ സിനിയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇമേജുകളുടെ ഭാരമില്ലാതെ നടന്‍മാരെ കഥാപാത്രമാക്കുന്ന ആഖ്യാനമാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്.
ഷൈജു ഖാലിദിന്റെ ക്യാമറയും മേജോ ജോസഫിന്റെ സംഗീതവും മഹേഷ് നാരായണന്റെ എഡിറ്റിംഗും സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു.
സിനിമയിലെ ഒരു വാചകത്തിലേക്ക് തന്നെ കടക്കാം. ഒരു 'നോ' പലപ്പോഴും സാധാരണപോലെ വിസ്മരിക്കപ്പെടുന്നു. പക്ഷെ ഒരു 'യസ്' പുതിയ ചരിത്രമായിത്തീരുന്നു. മാലിന്യങ്ങളില്ലാത്ത ഒരു സിനിമയെടുക്കാനുള്ള നിര്‍മ്മാതാക്കളുടെ 'യസ്' മൂളല്‍ 'ട്രാഫിക്ക്' എന്ന ചിത്രത്തെയും പുതിയ ചരിത്രമാക്കുന്നു.

സിനിമയുടെ കോടമ്പാക്കം

കെ കെ ജയേഷ്
കോടമ്പാക്കം എന്ന പേര് എന്നും എന്നെ ആവേശപ്പെടുത്തിയിരുന്നു. സിനിമയുടെ പേരില്‍ അറിയപ്പെടാന്‍ ഭാഗ്യം ലഭിച്ച ഒരു നഗരഭാഗം. പക്ഷെ ഇന്ന് പഴയ പ്രതാപങ്ങള്‍ പേരില്‍ മാത്രമെ കോടമ്പാക്കത്തിന് അവകാശപ്പെടാനുള്ളു. സിനിമകള്‍ മറ്റ് പലയിടങ്ങളിലേക്കുമായി പറിച്ച് നടപ്പെട്ടപ്പോള്‍ സിനിമയുടെ ഈ നഗരഭാഗം പേരില്‍ മാത്രം വിരാചിക്കുന്ന ഒന്നായി. ഗതകാല പ്രൗഡിയോടെ തലയുയര്‍ത്തി നിന്ന ഫിലിം സ്റ്റുഡിയോകള്‍ പലതും പൊളിച്ച് മാറ്റപ്പെട്ടു. എം ജി ആറും ശിവാജിയും പ്രേംനസീറുമെല്ലാം നിറഞ്ഞാടിയ സ്റ്റുഡിയോകള്‍ ഷോപ്പിംഗ് കോംപ്ലക്‌സുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളുമായി. നേരം വെളുത്തു തുടങ്ങുമ്പോള്‍ യൂണിറ്റ് വാഹനങ്ങളെക്കാത്ത് റോഡില്‍ വരിവരിയായി നിന്നിരുന്ന എക്‌സ്ട്രാ നടീനടന്‍മാരുടെ കാഴ്ചയും ഇന്ന് കാണാന്‍ പ്രയാസമാണ്.
പക്ഷെ പണ്ട് ഇങ്ങനെയായിരുന്നില്ല സ്ഥിതി. സിനിമാക്കാരുടെ സ്വപ്നഭൂമിയായിരുന്നു ഈ പ്രദേശം. പക്ഷെ സിനിമയെ സ്‌നേഹിക്കുന്നവര്‍ ഇപ്പോഴും കോടമ്പാക്കത്ത് നിരവധിയാണ്. സാലിഗ്രാമത്തിലെ പഴയ കുടുസ്സുമുറിയായ ഓഫീസില്‍ വെച്ചാണ് ആര്‍ പരമേശ്വരനെ കണ്ടത്. മലയാള സിനിമയുടെ വളര്‍ച്ചയുടെ പടവുകളിലോരോന്നും സഹയാത്രികനായി കൂടെയുണ്ടായിരുന്ന പരമേശ്വരന് പുതിയ കാല മലയാള സിനിമയെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ല.
തൃശ്ശൂര്‍ വടക്കാഞ്ചേരി മുണ്ടത്തിക്കോടിനടുത്ത് ജനിച്ച ഇദ്ദേഹം വളര്‍ന്നത് കാരക്കുടിയിലാണ്. രോഗബാധിതനായ അച്ഛന് കുടുംബം നടത്താന്‍ ബുദ്ധിമുട്ടായപ്പോള്‍ അമ്മാവന്‍മാര്‍ കൂടെ കൂട്ടുകയായിരുന്നു. അങ്ങിനെ പന്ത്രണ്ടാമത്തെ വയസ്സില്‍ എ വി എം ചെട്ട്യാരുടെ കാരക്കുടി സ്റ്റുഡിയോയില്‍ പരമേശ്വരന്‍ അറ്റന്ററായി ജോലിക്ക് കയറി. പിന്നീട് എ വി എം മാനേജറായ എന്‍ വാസുദേവമേനോന്റെ ശുപാര്‍ശയില്‍ മദ്രാസിലെ എ വി എം സ്റ്റുഡിയോയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. 48 ല്‍ സ്റ്റുഡിയോ മദ്രാസില്‍ വടപഴനിയിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോള്‍ ജോലി അവിടേക്ക് മാറി. എ വി എം ലബോറട്ടറിയില്‍ പ്രിന്ററും ഗ്രേഡറും ആയി ജോലി ചെയ്ത പരമേശ്വരന്‍ ലാബ് ചീഫായിട്ടാണ് റിട്ടയര്‍ ചെയ്തത്. കന്നടം, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി സിനിമകളുടെ പിന്നണിയില്‍ പരമേശ്വരന്‍ പ്രവര്‍ത്തിച്ചു.
'രാവിലെ 8.30 ന് ഓഫിസിലെത്തിയാല്‍ വൈകീട്ട് എത്ര മണിവരെയും ജോലി ചെയ്യും. ഒന്നിലും ഒരു പരാതിയും ഉണ്ടായിരുന്നില്ല. സിനിമയുടെ ലോകത്ത് എത്തിയാല്‍ പിന്നെ മറ്റൊന്നിനെപ്പറ്റിയും ചിന്തയുണ്ടാവില്ല. പ്രശസ്തരായ നടീനടന്‍മാര്‍, സംവിധായകര്‍, ക്യാമറാമാന്‍മാര്‍, എഴുത്തുകാര്‍.... അത് വല്ലാത്തൊരു കാലമായിരുന്നു....' ഓഫീസിലെ പഴയ കസേരയിലിരുന്ന് സംസാരിക്കുമ്പോള്‍ പരമേശ്വരന്റെ കണ്ണില്‍ സുവര്‍ണ്ണകാലത്തിന്റെ തിളക്കമുണ്ടായിരുന്നു.
'ഇന്നത്തെപ്പോലെയല്ല ആര്‍ട്ടിസ്റ്റുകളേക്കാള്‍ ടെക്‌നീഷ്യന്‍സിന് പ്രാധാന്യമുള്ള ഒരു കാലമായിരുന്നു അത്. കഥയ്ക്കനുയോജ്യരായ നടീനടന്‍മാരെ തെരഞ്ഞെടുക്കാറായിരുന്നു അന്ന്. അല്ലാതെ താരത്തിന്‍ വേണ്ടി കഥയുണ്ടാക്കുന്ന ഏര്‍പ്പാടില്ലായിരുന്നു. ഇന്ന് എല്ലാം നശിച്ചു. താരങ്ങള്‍ പറയുന്നതിനപ്പുറത്തേക്ക് ഒന്നുമില്ല എന്നതാണ് ഇന്നത്തെ സ്ഥിതി. കഥയേക്കാള്‍ പ്രാധാന്യം ഗ്രാഫിക്‌സിനാണ്. കോടികളുണ്ടെങ്കിലേ സിനിമയെടുക്കാനാവൂ എന്ന അവസ്ഥ വന്നിരിക്കുന്നു... സിനിമ തന്നെ നശിക്കുകയാണ്...' നിരാശനായി പരമേശ്വരന്‍ പറഞ്ഞു നിര്‍ത്തി.
വിന്‍സെന്റ്, ഐ വി ശശി,ജോഷി, പി എന്‍ സുന്ദരം,ബാലുമഹേന്ദ്ര,ഋഷികേശ് മുഖര്‍ജി തുടങ്ങി പ്രശസ്തരായ നിരവധി സംവിധായകര്‍ക്കൊപ്പവും എഡിറ്റര്‍മാരായ എം എസ് മണി, കെ നാരായണന്‍, കെ ശങ്കുണ്ണി, ടി ആര്‍ ശേഖര്‍, ജി വെങ്കിട്ടരാമന്‍, ടി ആര്‍ ശ്രീനിവാസലു, സുകുമാര്‍, ജി മുരളി എന്നിവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി പരമേശ്വരന്‍ കാണുന്നു. അടൂരിന്റെ സ്വയംവരം, കൊടിയേറ്റം എന്നിവയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പരമേശ്വരന് അടൂരുമായി അടുത്ത ബന്ധമുണ്ട്.
1990 ല്‍ എ വി എമ്മില്‍ നിന്ന് വിരമിച്ച പരമേശ്വരന്‍ എഴുപത്തഞ്ചാം വയസ്സിലും ഒരു യുവാവിനെപ്പോലെ ജോലി ചെയ്യുകയാണ്. എ വി എമ്മിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ലാബ് വാടകയ്‌ക്കെടുത്ത് നടത്തുന്ന പരമേശ്വരന്‍ ചെന്നൈയില്‍ വിരുംഗപാക്കത്തിനടുത്ത് ഭാര്യ ശിവജ്യോതിയ്ക്കും നാലു മക്കള്‍ക്കുമൊപ്പം താമസിക്കുന്നു.
......................................
കോടമ്പാക്കത്തെ ഒരു ലോഡ്ജ് മുറിയില്‍ സംവിധായകന്‍ കെ എ ദേവരാജിനും എഡിറ്റര്‍ സുകുമാറിനുമൊപ്പം ഇരിക്കുമ്പോഴാണ് പത്മനാഭനെ പരിചയപ്പെടുന്നത്. ഒറ്റപ്പാലം ആലക്കോട് സ്വദേശിയായ പത്മനാഭന്‍. പി എന്ന മെയ്ക്കപ്പ് മാന്‍ 50 വര്‍ഷത്തോളമായി സിനിമയുടെ ലോകത്തുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി നൂറോളം ചിത്രങ്ങള്‍ ഇതിനകം ചെയ്തുകഴിഞ്ഞു. കെ എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലൂടെയാണ് പത്മനാഭന്‍ പി സിനിമയിലെത്തുന്നത്. കെ പി പോള്‍ ശ്രീനാരായണ ഗുരുവായും കൊല്ലം സുകുമാരന്‍ കുമാരനാശാനായും വന്ന ആ സിനിമ പത്മാഭനെന്ന പ്രതിഭയുടെ തുടക്കമായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങിയ മുറപ്പെണ്ണിലൂടെ പിന്നീട് താരമായി വളര്‍ന്ന പ്രേംനസീറിന്റെ മുഖത്ത് ചായം തേയ്ക്കാനും പത്മനാഭന് ഭാഗ്യമുണ്ടായി. എന്നാല്‍ ഇത്രയും കാലം സിനിമയ്‌ക്കൊപ്പം നിന്നിട്ടും മലയാള സിനിമ ഒരിക്കല്‍ പോലും പത്മനാഭനെ ആദരിച്ചിട്ടില്ല. പുതിയ തലമുറയ്ക്ക് ഇങ്ങനെയൊരു പേര് പോലും ഓര്‍മ്മയില്ല. ആദ്യ ചിത്രം പുറത്തിറങ്ങിയപ്പോള്‍ മാതൃഭൂമിയില്‍ ഒരു ലേഖനം വന്നതൊഴിച്ചാല്‍ തന്നെപ്പറ്റി ഒരു ആര്‍ട്ടിക്കിള്‍ പോലും മലയാള പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടില്ലെന്നും പത്മനാഭന്‍ പറയുന്നു.
നസീര്‍, മധു, ഉമ്മര്‍, എം ജി ആര്‍, എന്‍ ടി രാമറാവു, രജനീകാന്ത്, കെ ആര്‍ വിജയ, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കെല്ലാം ചായം തേച്ച ഈ കലാകാരനാണ് പ്രശസ്ത നടി ഹേമമാലിനിയ്ക്ക് സൗത്ത് ഇന്ത്യയില്‍ ആദ്യമായി മേയ്ക്കപ്പ് ചെയ്യുന്നതും.
53ല്‍ മദ്രാസിലെത്തിയ പത്മാഭന് ഇപ്പോള്‍ മലയാള സിനിമകളുടെ ജോലിയൊന്നുമില്ല. മിഴിയില്‍ മലര്‍ന്തത്, തേന്‍മൊഴി തഞ്ചാവൂര്‍ എന്നീ തമിഴ് സിനിമകള്‍ക്കാണ് അവസാനമായി പ്രവര്‍ത്തിച്ചത്.
ലോഡ്ജിന് എതിര്‍വശത്തുള്ള ചുമരുകളിലെ പോസ്റ്ററുകളില്‍ മാറുന്ന തമിഴ് സിനിമയുടെ മുഖം കാണാം. എം ശശികുമാറും, ചേരനും, അമീര്‍ സുല്‍ത്താനുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന പോസ്റ്ററുകള്‍.
'തമിഴ് സിനിമ മാറുകയാണ്.. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ വിജയിക്കുന്നതിനൊപ്പം പുതുമുഖങ്ങളുടെ ചിത്രങ്ങളും ഹിറ്റാവുന്നു. സുബ്രഹ്മണ്യപുരവും പരുത്തിവീരനും വെയിലുമെല്ലാം ഇവിടെ തകര്‍ത്തോടുമ്പോള്‍ പലപ്പോഴും അദ്ഭുതം തോന്നും. നൂറുകണക്കിന് ആളുകളെ ഒരാള്‍ ഒറ്റയ്ക്ക് തകര്‍ത്തെറിയുന്ന കാഴ്ചകള്‍ക്ക് കയ്യടിച്ച നാട്ടിലാണ് ഈ മാറ്റം. പക്ഷെ പാണ്ടിപ്പടങ്ങളെന്ന് വിളിച്ച് പരിഹസിച്ചിരുന്ന നമ്മളുടെ മാറ്റം എങ്ങോട്ടാണ്...?' എഡിറ്റര്‍ സുകുമാരന്‍ നിരശായോടെ പിറുപിറുത്തു.
'മലയാള സിനിമ കണ്ടാണ് ഞാന്‍ വളര്‍ന്നത്. തമിഴ് സിനിമകള്‍ അവിശ്വസനീയമായ കാഴ്ചകള്‍ കൊണ്ട് കോമാളി വേഷം കെട്ടിയ ആ കാലത്ത് ജീവിതത്തിന്റെ ഗന്ധമുള്ള മലയാള സിനിമകളായിരുന്നു ആശ്വാസം. പക്ഷെ ഇന്ന് എല്ലാം മാറി. മികച്ച നടന്‍മാരും സംവിധായകരും എല്ലാമുണ്ടായിട്ടും മലയാള സിനിമ ഞങ്ങളെപ്പോലുള്ളവരെ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു..' ഒരിക്കല്‍ ഒരു പുസ്തകപ്രകാശനത്തിന് കോഴിക്കോട്ടെത്തിയ എം ശശികുമാര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു.
മലയാള സിനിമയുടെ ആരാധകരായിരുന്ന ഒരു കൂട്ടം യുവതലമുറയാണ് തമിഴിലിന്ന് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. എം ശശികുമാര്‍, ചേരന്‍, ബാലാജി ശക്തിവേല്‍, അമീര്‍ സുല്‍ത്താന്‍, സമുദ്രക്കനി, വസന്തബാലന്‍, മിഷ്‌ക്കിന്‍... ഈ നിര അങ്ങിനെ നീളുന്നു. ഇവരുടെ ചിത്രങ്ങള്‍ കേരളത്തിലും സൂപ്പര്ഹിറ്റാവുമ്പോള്‍ അതിന് കാരണം സിനിമയിലെ ജീവിതത്തോടുള്ള സത്യസന്ധതയാണെന്ന് തിരിച്ചറിയാതെ തമിഴ് സിനിമയെ പഴിച്ച് തങ്ങളുടെ പോരായ്മകള്‍ മറച്ചുപിടിക്കുകയാണ് നമ്മുടെ വലിയ സംവിധായകര്‍. അവര്‍ പടച്ചുവിടുന്ന ഓരോ സിനിമയും പ്രേക്ഷകനെ തിയേറ്ററില്‍ നിന് വീണ്ടും വീണ്ടും അകറ്റിക്കൊണ്ടിരിക്കുന്നു. രഞ്ജിത്ത്, ലാല്‍ ജോസ്, ബ്ലെസി തുടങ്ങി ചില അപൂര്‍വ്വം പേരുകളില്‍ മലയാളിയുടെ പ്രതീക്ഷ നിലനില്‍ക്കുന്നു.
രാത്രി ഓട്ടോയില്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ സംവിധായകന്‍ ദേവരാജ് പറഞ്ഞു:
'സിനിമയുടെ വെള്ളിവെളിച്ചം സ്വപ്നം കണ്ട് നമ്മുടെ നാട്ടില്‍ നിന്ന് ഇവിടെയെത്തി ജീവിതം നശിച്ച് മരണത്തിലേക്ക് കടന്നുപോയ യൗവ്വനങ്ങള്‍ നിരവധിയാണ്'
സ്റ്റുഡിയോകള്‍ ഷോപ്പിംഗ് കോപ്ലക്‌സുകളായ വഴികളിലൂടെയാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്. സ്റ്റുഡിയോകള്‍ മാത്രമല്ല അങ്ങ് കേരളത്തില്‍ സിനിമാ തിയേറ്ററുകളും ദിനംപ്രതി അടച്ചുകൊണ്ടിരിക്കുകയാണ്. കുട്ടിക്കാലത്ത് അദ്ഭുതം കാട്ടിത്തന്ന ഉള്ള്യേരി സംഗീതയും കൊയിലാണ്ടി ചിത്രയും എകരൂര്‍ സീമയുമൊന്നും ഇന്നില്ല. യൗവ്വനത്തിന്റെ ലഹരിയില്‍ പ്രണയത്തിന്റെയും രതിയുടെയും മഴവില്ല് കാണിച്ചുതന്ന കാക്കൂര്‍ അനശ്വരയും ഇന്ന് ഓര്‍മ്മ മാത്രമാണ്...
വണ്ടി ഒരു ബ്ലോക്കില്‍ കുടുങ്ങി. ചുറ്റും വാഹനങ്ങളുടെ നീണ്ട നിര. ഇവിടെ വെച്ചായിരിക്കുമോ നാടോടിക്കാറ്റിലെ ശ്രീനിവാസന്റെ വിജയന്‍ മോഹന്‍ലാലിന്റെ ദാസനോട് 'ശേഷം സ്‌ക്രീനില്‍' എന്നു പറഞ്ഞ് അഹങ്കരിച്ച് നടന്നുപോയത്....?