Friday, April 18, 2008

ജീവിതത്തെക്കുറിച്ചുള്ള കഥകള്‍

ദാമ്പത്യം
രാത്രി: 10.30
ഭാര്യ:ഞാനൊരു പാട്ടു പാടട്ടെ? ഭര്‍ത്താവ്‌: വേണ്ട
ഭാര്യ:അതെന്താ? ഭര്‍ത്താവ്‌:എനിക്കുറങ്ങണം
രാത്രി 12.10ഭര്‍ത്താവ്‌:ഞാനൊന്ന്‌ ചുംബിക്കട്ടെ? ഭാര്യ:വേണ്ടഭര്‍ത്താവ്‌:അതെന്താ?ഭാര്യ:എനിക്കുറങ്ങണം.

വായന
ആരു പറഞ്ഞു വായന മരിച്ചെന്ന്‌? വില്‍പനയില്‍ റെക്കാര്‍ഡ്‌ സൃഷ്ടിക്കുന്ന അശ്ലീല സിനിമാ നടിയുടെ ആത്മകഥ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ പുസ്തക പ്രസാധകന്‍ പ്രസംഗിച്ചപ്പോള്‍ വായനയെ സ്നേഹിക്കുന്ന ഞങ്ങള്‍ നാട്ടുകാര്‍ ഹാളുകിടുങ്ങുമാറുച്ചത്തില്‍ കൈയ്യടിച്ചുകൊണ്ടേയിരുന്നു.

ആത്മഹത്യ
ജീവിതം മടുത്ത്‌ ആത്മഹത്യക്കൊരുങ്ങിയപ്പോള്‍ കണ്‍ഫ്യൂഷന്‍.എങ്ങിനെ മരിക്കണം?തൂങ്ങിമരണം, ട്രെയിന്‍, വിഷം......?ചിന്തിച്ച്‌ ചിന്തിച്ച്‌ താടിയും മുടിയും നീട്ടി നടന്ന എനിക്കിപ്പോള്‍ ഒരെഴുത്തുകാരന്റെ ഛായയുണ്ടെന്ന്‌ എല്ലാവരും പറയുന്നു. എന്തായാലും ഇപ്പോള്‍ ഞാന്‍ എഴുത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. ആത്മഹത്യ പിന്നെയും ചെയ്യാമല്ലോ...അല്ലേ....

സൗഹൃദം
അനന്തരാമന്‍ എന്ന ഞാനും മുഹമ്മദ്‌ ഇഖാബാല്‍ എന്ന അവനും അടുത്ത സുഹൃത്തുക്കള്‍. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ മാനാഞ്ചിറയുടെ പുല്‍പ്പരപ്പില്‍ മലര്‍ന്നുകിടന്ന്‌ മദ്യത്തെപ്പറ്റിയും പെണ്‍കുട്ടികളെപ്പറ്റിയും സംസാരിച്ചു. കോര്‍ണേഷന്‍ തിയേറ്ററല്‍ തമിഴ്‌ സിനിമാ ഗാനങ്ങള്‍ക്കൊപ്പിച്ച്‌ നൃത്തം ചവുട്ടി. എന്നാല്‍ ഞങ്ങളൊരിക്കലും മാറാട്‌, ഗുജറാത്ത്‌, എന്‍ ഡി എഫ്‌, വി എച്ച്‌ പി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കുകയുണ്ടായില്ല. ഭയത്തിന്റെ തിരശ്ശീല സംസാരങ്ങളില്‍ ഞങ്ങള്‍ക്ക്‌ അതിര്‍ത്തികള്‍ നിശ്ചയിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഭയപ്പെടുന്നത്‌ മുമ്പ്‌ സംസാരിച്ചിരുന്ന കാര്യങ്ങള്‍ പോലും സംസാരിക്കാന്‍ പറ്റാതാവുന്ന ഒരു നിമിഷത്തെക്കുറിച്ചോര്‍ത്താണ്‌.

കവല(കള്‍)
കവലയുടെ ഒരറ്റത്ത്‌ ഏതോ ഒരു മുസ്ലീം സംഘടനയുടെ പൊതുയോഗത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്‌. അക്ബര്‍ സൗണ്ട്സിലെ പയ്യന്‍ മൈക്ക്‌ ടെസ്റ്റ്‌ ചെയ്യുന്നു. സ്റ്റേജിനടുത്തിരുന്ന്‌ സിഗരറ്റ്‌ പുകയ്ക്കുകയാണ്‌ അബ്ബാസും റിയാസലിയും. പെട്ടന്നാണ്‌ കാവിയുടുത്ത്‌ ചെമന്ന പൊട്ടുതൊട്ട രമേശന്‍ പൊതുയോഗസ്ഥലത്തെക്ക്‌ നടന്നത്‌. കവല നിശബ്ദമായി. എന്തും സംഭവിക്കാം....ഹുസൈന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മുസ്ലീംങ്ങള്‍ എന്തിനും തയ്യാറായി നിലയുറപ്പിച്ചപ്പോള്‍ ഇപ്പുറത്ത്‌ ദേവദാസിന്റെ നേതൃത്വത്തിലുള്ള ഹിന്ദു സംഘവും കാത്തുനില്‍ക്കുകയാണ്‌.രമേശന്‍ അബ്ബാസിനും റിയാസലിക്കും അടുത്തെത്തി.വാഹനങ്ങള്‍ ബ്രേക്കിട്ടു. മത്സ്യമാര്‍ക്കറ്റില്‍ ഇതേ വരെ ബഹളമുണ്ടാക്കിയിരുന്ന കാക്കകളുടെ ശബ്ദം പോലും കേള്‍ക്കാനില്ല.എന്തു സംഭവിക്കാം.......പെട്ടന്ന്‌ രമേശന്‍ പോക്കറ്റില്‍ നിന്നും ഒരു സിഗരേറ്റ്ടുത്ത്‌ ചുണ്ടില്‍ വെച്ച്‌ അബ്ബാസിനുനേരെ കൈനീട്ടി. അബ്ബാസ്‌ ഒരു കവിള്‍ പുകകൂടി വലിച്ചുകയറ്റി സിഗരറ്റ്‌ രമേശന്‌ നല്‍കി. അതില്‍ നിന്നും തന്റെ സിഗരറ്റിലേക്ക്‌ തീ പകര്‍ന്ന്‌ രമേശന്‍ തിരിച്ച്‌ നടന്നു.ഇത്തരം ഓരോ തീ വാങ്ങലുകള്‍ പോലും കവല(കള്‍)യെ തീ തീറ്റിച്ചു കൊണ്ടേയിരിക്കുന്നു.

മരണം
അകത്ത്‌ വല്യച്ഛന്റെ അവസാന നിമിഷങ്ങള്‍..മറ്റു ബന്ധുക്കള്‍ക്കൊപ്പം രവിയും ഡോക്ടര്‍ ഇന്നത്തെ രാത്രികൂടെ മാത്രം ആയുസ്സ്‌ വിധിച്ച വല്യച്ഛന്റെ മരണത്തെ കാത്തിരിക്കുകയാണ്‌.കാത്തിരുന്ന്‌ കാത്തിരുന്ന്‌ രവി ഉറങ്ങിയപ്പോള്‍ വല്യച്ഛന്‍ രാത്രിയെ അതിജീവിച്ചു.രാവിലെ കട്ടന്‍ കാപ്പിയുമായി വന്ന വേലക്കാരി രവിയെ വിളിച്ചു.രവി സാറെ എഴുന്നേല്‍ക്കൂ. വല്യച്ഛന്‌ ഒന്നും സംഭവിച്ചിട്ടില്ല.പക്ഷേ രവി ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. വല്യച്ഛന്റെ മരണത്തെ കാത്തിരുന്ന രവി മരണത്തിന്റെ ശാന്തമായ, കറുത്ത ഇടനാഴിയിലൂടെ യാത്ര ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.